Trending

'എല്ലാ പഴയ വാഹനവും പൊളിച്ചുമാറ്റേണ്ട; പൊളിക്കുന്ന ഉമടകൾ പുതിയ കാർ വാങ്ങുമ്പോൾ ഡിസ്‌കൗണ്ട്'




15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന നയത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കവെയാണ് ഈ നയം സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചത്. വാഹനത്തിന്റെ പ്രായം മാത്രമല്ല പൊളിച്ചുമാറ്റലിന്റെ മാനദണ്ഡമെന്നും ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും വാഹനം നിലനിർത്തണോ പൊളിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

'10,000 കോടി രൂപയുടെ നിക്ഷേപമാണ് പൊളിക്കൽ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ അലാംഗ് നഗരത്തെ ഈ പദ്ധതിയുടെ കേന്ദ്രമാക്കും. ഇപ്പോഴത്തെ പൊളിക്കൽ രീതി ഗുണപ്രദമല്ല.' - പ്രധാനമന്ത്രി പറഞ്ഞു.

'വാഹനത്തിന്റെ പഴക്കം മാത്രം നോക്കിയിട്ടാവില്ല പൊളിച്ചുമാറ്റുന്ന കാര്യം തീരുമാനിക്കുക. ഫിറ്റല്ലാതിരിക്കുക, മാലിന്യം പുറന്തള്ളുക എന്നിവയായിരിക്കും പ്രധാന മാനദണ്ഡങ്ങൾ. ഓട്ടോമേറ്റഡ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക. പരിസ്ഥിതി സൗഹൃദ രീതിയിലൂടെയാണ് പൊളിച്ചുമാറ്റുക.' പൊളിച്ചുമാറ്റുന്ന വാഹനങ്ങളുടെ ഉടമകൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും, പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ വിലക്കിഴിവ് നേടാനും റോഡ് നികുതിയിലും രജിസ്‌ട്രേഷനിലും ഇളവ് നേടാനും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊളിക്കൽ നയം നിലവിൽ വരുന്നതോടെ രാജ്യത്ത് അസംസ്‌കൃത വസ്തുക്കൾക്ക് 40 ശതമാനത്തോളം വില കുറയുമെന്നും വാഹന നിർമാണത്തിൽ ഒരു വ്യവസായ ഹബ്ബായി വളരാൻ നയം ഇന്ത്യയെ സഹായിക്കുമെന്നും ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്ത കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാഹനങ്ങൾ പരിശോധിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങും. 15 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് ഇവിടങ്ങളിൽ പരിശോധിക്കുക.

പൊളിക്കൽ നയം ആദ്യഘട്ടത്തിൽ സർക്കാർ വാഹനങ്ങളിലാണ് നടപ്പാക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയ സെക്രട്ടറി ഗിരിധർ അരമാനെ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഹെവി കമേഴ്‌സ്യൽ വാഹനങ്ങളിലും പിന്നാലെ മറ്റ് സ്വകാര്യ വാഹനങ്ങളിലും ഇത് നടപ്പിലാക്കും. 2024 ജൂൺ മുതൽക്കാവും സ്വകാര്യ വാഹനങ്ങൾ പൊളിച്ചുതുടങ്ങുക.
T News

working in the field of advertising and printing

Post a Comment

Previous Post Next Post