മുക്കം:കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അതിർത്തികൾ കേന്ദ്രീകരിച്ച് മണൽ കൊള്ള നടത്തുന്ന സംഘങ്ങൾക്കെതിരെ കോഴിക്കോട് റൂറൽ എസ്.പി കെ . ഇ ബൈജു വിൻറെ നിർദേശപ്രകാരം കർശന നടപടികൾ തുടങ്ങി.
ഇന്നലെ രാത്രിയോടെ താമരശ്ശേരി ഡി വൈ എസ് പി. പി ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മൂന്നു മണൽ ലോറികളും ഒരു ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തു. ചെറുവാടി ,ഇടവഴിക്കടവ് പാലത്തിന് അടുത്തുള്ള കടവിൽ, പുഴയിൽ നിർത്തിയിട്ട വള്ളങ്ങളിൽ നിന്നും ലോറിയിലേക്ക് കയറ്റി കൊണ്ട് പോകവെയാണ് ലോറികൾ പിടികൂടിയത്. കുറച്ചു കാലമായി അധികൃതരുടെ കണ്ണ് വെട്ടിച്ചു രാത്രി മുതൽ പുലരുവോളം മണൽ കൊള്ള നടത്തുന്ന സംഘത്തിൻ്റെ വാഹനങ്ങളാണ് മണൽ സഹിതം പിടിച്ചെടുത്തത്. കുറേ പേർ പുഴയിൽ ചാടിയും തോണികളിലും രക്ഷപ്പെട്ടു. മുക്കം പോലീസിൻ്റെ രാത്രി പെട്രോളിംഗ് സംഘത്തിൻ്റെ വാഹനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്റ്റേഷന് സമീപവും പ്രധാന ജംക്ഷനുകളിലും ആളുകളെ നിർത്തിയാണ് മണൽ മാഫിയ സംഘം പ്രവർത്തിച്ചിരുന്നത്. മണൽ കൊള്ള സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി വൈ എസ് പി. പി ചന്ദ്രമോഹൻ അറിയിച്ചു. മുക്കം ഇൻസ്പെക്ടർ കെ.പി.ആനന്ദ് ,ജില്ലാ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.