കണ്ണൂരിലെ കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കല്ലിക്കോടൻ രാകേഷിനെ അനധികൃത പണമിടപാട് കേസിൽ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ രാകേഷ്.
സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിക്കാനാണ് ഈ ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാകേഷിനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.