പാലാ: വള്ളിച്ചിറയിൽ അനാശാസ്യകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ നാലുപുരുഷന്മാരും മൂന്നുസ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പോലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരൻ പാലാ ഉള്ളനാട് കവിയിൽ ജോസഫ് (ടോമി-57) , ഇടപാടുകാരായ പൂവരണി ആനകുത്തിയിൽ ബിനു (49) , തോടനാട് കാരിത്തോട്ടിൽ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കൽ ബോബി (57) എന്നിവരെ പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് രാവിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്‌ഡിലാണ് പുരുഷന്മാരെയും സ്ത്രീകളെയും പിടികൂടിയത്. ഒരുമാസത്തിലേറെയായി പ്രദേശം കേന്ദ്രീകരിച്ചു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പോലീസ് പറയുന്നു.
വീട്ടിൽ മധ്യകേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നും ഇടപാടുകാർ എത്തുന്നതായും പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. ഷാജി കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, വനിതാ സിവിൽ പോലീസ് ഓഫീസർ രമ്യ എന്നിവർ നേതൃത്വം നൽകി.
Tags:
Latest News
