താമരശ്ശേരി: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ ഉച്ചക്ക് രണ്ടു മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തും.
ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക സേവനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ, ഏതൊക്കെ തലത്തിൽ ഇത്തരം സേവനങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ ആശുപത്രി സന്ദർശനം .
ജൈവമാലിന്യ സംസ്കരണ യൂണിറ്റ്, അത്യാഹിത വിഭാഗം, വിവിധ വാർഡുകൾ, റൂമുകൾ, ഒ പി സൗകര്യം, ഫാർമസി, ലാബുകൾ, ശുചിമുറികൾ എന്നിവ മന്ത്രി നേരിട്ട് പരിശോധിച്ച് വിലയിരുത്തും. കൂടാതെ ആശുപത്രി ജീവനക്കാർ, രോഗികൾ, രോഗികൾക്ക് കൂട്ടിരിക്കുന്നവർ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്യും.
നിലവിൽ മന്ത്രി സന്ദർശനം നടത്തിയ പലയിടങ്ങളിൽ നിന്നും ആശുപത്രി സേവനങ്ങളെ കുറിച്ചുള്ള പരാതികളും, നിവേദനങ്ങളും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
താമരശ്ശേരി താലൂക്ക് ആശുപത്രി ഫാർമസിയിലെ മരുന്നിൻ്റെ ലഭ്യത കുറവ്, വിശ്രമിക്കാനായി അത്യാഹിത വിഭാഗത്തിന് പുറത്ത് ഒരുക്കിയ ഇരിപ്പിടങ്ങൾക്ക് മുകളിലെ ചോർച്ച, അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ്, സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കുറവ്, കരണ്ടു പോയാൽ ഇരുട്ടിലാവുന്ന അവസ്ഥ തുടങ്ങി നിരവധി വിഷയങ്ങൾ പരാതിയായി മന്ത്രിക്ക് മുന്നിൽ വരാൻ സാധ്യതയുണ്ട്
