കണ്ണൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തി(24)ന് ജീവപര്യന്തം. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ടുലക്ഷം രൂപ പിഴയും നല്‍കണം. സ്വയം നിര്‍മിച്ച കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം ചെയ്തതെന്ന് വിധിയില്‍ പറയുന്നു. 2022 ഒക്ടോബർ 22നാണ് വിഷ്ണു പ്രിയയെ പ്രതി ശ്യാംജിത്ത് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപു തന്നെ കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലാക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്
