Trending

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിൽ ഭാഗിക സ്റ്റേയുമായി സുപ്രിംകോടതി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നതിനാണ് സ്റ്റേ. മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, അതുല്‍ എസ്. ചന്ദൂര്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ജില്ലാ കലക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്‌ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.
അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്‌സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രിംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു. ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ് ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹരജികള്‍ ചീഫ്ജസ്റ്റിസ് ബി.ആര്‍.ഗവായ് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല. അതിനാല്‍ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നായിരുന്നു ഒരു പക്ഷം പറഞ്ഞിരുന്നത്.

വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണ്. അഞ്ച് വര്‍ഷം മുസ്ലിം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം തുടങ്ങിയാലുടന്‍ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹരിജിക്കാരുടെ വാദം.

എന്നാല്‍ വഖഫ് ഇസ്ലാമിലെ ആനിവാര്യമായ മതാചാരമല്ല. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ അല്ല തീരുമാനം. വഖഫില്‍ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപ്രകാരമുള്ള നടപടികളില്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹര്‍ജിക്കാരുടെ വാദം തെറ്റാണെന്നുാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

പുതിയ ബില്ലിന് സ്റ്റേയില്ലാത്തതിനാല്‍ രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കള്‍ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുപ്രിംകോടതി വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് വാദത്തിനിടയില്‍ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. സ്റ്റേ നല്‍കിയില്ലെങ്കില്‍ പോലും ഭരണഘടന വിരുദ്ധമായ ഭാഗങ്ങള്‍ കണ്ടെത്തി റദ്ദാക്കുമെന്നായിരുന്നു ഹരജിക്കാരുടെ പ്രതീക്ഷ.



Post a Comment

Previous Post Next Post