കൊച്ചി: എറണാകുളം വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് സ്വന്തം മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വർണവും പണവുമായി പിതാവ് കാമുകിക്കൊപ്പം ഒളിച്ചോടി. മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കിനിൽക്കെയാണ് സംഭവം.
മകൾ പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവിനെ തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. ഈ സ്ത്രീക്ക് കാനഡയിൽ ജോലിയുള്ളതായാണ് വിവരം. കൂടാതെ, കാനഡയിൽ ഭർത്താവും ഉണ്ടെന്നാണ് വിവരം. ഇരുവരും തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും പൊലീസ് അറിയിച്ചു.
വിവാഹത്തിനായി സൂക്ഷിച്ചുവെച്ച സ്വർണവും അഞ്ച് ലക്ഷത്തോളം രൂപയുമാണ് ഇയാൾ എടുത്തുകൊണ്ട് പോയത്. പൊലീസ് വീട്ടിലേക്ക് മടങ്ങാൻ പിതാവിനോട് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാൻ തനിക്ക് കഴിയില്ലെന്ന് ഇയാൾ അറിയിച്ചു. എന്നാൽ, "തൻ്റെ വിവാഹത്തിന് കൈപിടിച്ചു തരാനെങ്കിലും വരണമെന്ന" മകളുടെ അഭ്യർത്ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ പിതാവ് അത് സമ്മതിച്ചു.
അതിനിടെ, നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വരൻ അറിയിച്ചതോടെ വിവാഹം മുടങ്ങില്ലെന്ന് ഉറപ്പായി.