‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ…’ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ചോദ്യം ഇത്രമാത്രം. അതെ, എൽഡിഎഫ് അല്ലാതെ കേരളത്തിലെ ജനം മറ്റാർക്കൊപ്പം നിലയുറപ്പിക്കാനാണ്! മന്ത്രി പി രാജീവ് ചോദിച്ചതുപോലെ വയനാട് ടൗൺഷിപ്പ്, വയനാട് തുരങ്കപാത, ആലപ്പുഴ – ചങ്ങനാശ്ശേരി പാത, പെരുമ്പളം പാലം, ചെല്ലാനം കടൽ ഭിത്തി.. പൂർത്തിയായതും ആരംഭിച്ചതുമായ ഈ പദ്ധതികൾ ഇടതുപക്ഷമില്ലായിരുന്നെങ്കിൽ യാഥാർത്ഥ്യമാകുമായിരുന്നോ.?
ഇതുമാത്രമോ, എത്രയെത്ര പദ്ധതികൾ ഈ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി. വികസനനേട്ടങ്ങള്‍ നിരത്തിയാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാൻ, എല്ലാവർക്കും മുടങ്ങാതെ അന്നം നൽകാൻ, അർഹരായ എല്ലാവർക്കും ക്ഷേമപെൻഷൻ നൽകാൻ, എല്ലാവർക്കും വീട് നൽകാൻ, കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കാൻ, പാലങ്ങളും റോഡുകളും ഏറ്റവും മികച്ചതാക്കാൻ, സംരംഭകരെ ചേർത്തുപിടിക്കാൻ, സ്ത്രീസുരക്ഷ ഉറപ്പാക്കാൻ, സർക്കാർ ആശുപത്രികൾ ലോകോത്തരമാക്കാൻ, എല്ലാവർക്കും ഭൂമി നൽകാൻ, തൊഴിൽ നൽകാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ…
വ്യവസായം കുതിച്ച പത്തു വർഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് 28-ാം സ്ഥാനത്തുനിന്ന് കേരളം ഒന്നാമതെത്തിയത് നമ്മുടെ കണ്മുന്നിലില്ലേ. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇന്ന് പറയാനുള്ളത് ലാഭത്തിലായ കഥകൾ മാത്രം. പൊതുമേഖലാ വ്യവസായങ്ങൾ കൂട്ടത്തോടെ നഷ്ടത്തിലായ യുഡിഎഫ് കലാത്തിലേക്ക് കേരളത്തിന് മടങ്ങിപ്പോകേണ്ട.
മരുന്നില്ലാത്ത, ആവശ്യത്തിന് ബെഡോ കെട്ടിടങ്ങളോ ഡോക്ടർമാരോ ഇല്ലാത്ത യുഡിഎഫ് കാലത്തെ ആരോഗ്യമേഖലയെ ഇന്ന് കാണുന്ന നിലയിലേക്ക് നവീകരിച്ച എൽഡിഎഫ് ഭരണമല്ലേ ഇനിയുമിവിടെ തുടരേണ്ടത്. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡിഎഫ് കാലം കേരളത്തിലെ ജനം മറന്നിട്ടില്ല. പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഇടതുഭരണത്തിൽ ജനം മറന്നു. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഭരണമികവാണ്.
അതെ, കേരളത്തിൽ വികസനം തുടരാൻ ഇവിടെ ഇടതുഭരണം തുടരണം. ഭരണത്തുടർച്ച അനിവാര്യമായ ഘട്ടത്തിലാണ് നമ്മൾ. വികസനം ചർച്ചചെയ്യാൻ ഭയന്ന്, നുണക്കോട്ടകളുടെ പണിപ്പുരയിലുള്ള യുഡിഎഫ് കൂട്ടങ്ങളോട് കേരളത്തിലെ ജനങ്ങളും ചോദിക്കുന്നു, മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ…