മേപ്പാടി: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർ പാക്കണയിൽ താമസിക്കുന്ന മലയാളി വിദ്യാർഥി പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
പുത്തുമല കശ്മീരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കശ്മീർ സ്വദേശി ജെസി ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജെസിയും ഭർത്താവ് ഷാജിയും രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം. പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗത്തുവെച്ചാണ് ആക്രമണമുണ്ടായത്. ജെസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷാജിക്ക് ആക്രമണത്തിൽ പരിക്കേറ്റു. നിരന്തരം വന്യജീവികൾ ഇറങ്ങുന്ന പ്രദേശമാണ് പുത്തുമല ഉൾപ്പെടെയുള്ള ഭാഗം. വന്യജീവിന് ആക്രമണത്തെ തുടർന്ന് നേരത്തെ പ്രദേശവാസികൾ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.
കൊല്ലപ്പെട്ട ജെസിയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായവും ആശ്വാസ നടപടികളും പ്രഖ്യാപിച്ചു. ജെസിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യുമെന്നും വയനാട് ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ ഡിഡിഎംഎ വഴി നാല് ലക്ഷം രൂപയും വേറെ നൽകും. കുടുംബത്തിൽ താല്പര്യമുള്ള ഒരംഗത്തിന് വനംവകുപ്പിൽ ഉടൻ തന്നെ താൽക്കാലിക ജോലി നൽകുമെന്നും കൂടുതൽ സഹായങ്ങൾക്കായി സർക്കാരിലേക്ക് ശുപാർശ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.