ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ബസിനുള്ളിൽ ക്രൂരമായ കൂട്ടബലാത്സംഗം. നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവറെയും കണ്ടക്ടറെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഡൽഹിയിലെ റാണി ബാഗ് പ്രദേശത്താണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മംഗോൾപുരിയിലെ ഫാക്ടറി ജീവനക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.
ജോലി കഴിഞ്ഞ് മടങ്ങവേ സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിലുണ്ടായിരുന്നവരോട് സമയം ചോദിച്ചതായിരുന്നു യുവതി. ഈ സമയം പ്രതികൾ യുവതിയെ ബലമായി ബസിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നങ്‌ലോയിയിലേക്ക് ബസ് ഓടിച്ചുപോവുകയും അവിടെ നിർത്തിയിട്ട ശേഷം ഇരുവരും ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. നിർഭയ കേസിന് ശേഷവും ഡൽഹിയിൽ വാഹനങ്ങൾക്കുള്ളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് വീണ്ടും ചർച്ചയാവുകയാണ് ഈ സംഭവത്തിലൂടെ.