തിരൂർ: ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണവും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റുചെയ്തു. തിരൂർ ഏറ്റിരിക്കടവ് ഔറാ വെൽനെസ് നടത്തിപ്പുകാരൻ തിരുവന്തപുരം സ്വദേശിയായ സൗദ് ( 36), കോട്ടയം സ്വദേശിയായ ജയന്തി (39), ഓച്ചിറ സ്വദേശി വീണ ( 39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റുചെയ്തത്.
വെള്ളി രാത്രി 7.30ന് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിന്നെയാണ് മർദിച്ച് പണവും സ്വർണവും കവർന്നത്. മസാജ് ചെയ്യാനെത്തിയ മനോജിന്റെ കൈവശം കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഹണി ട്രാപ്പിൽപെടുത്തി വിവസ്ത്രനാക്കി ഫോട്ടയെടുത്ത് മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവൻ സ്വർണമാലയും പവർബാങ്കും ബൈക്കും കൈക്കലാക്കിയിരുന്നു.
പൊലീസ് അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതിയായ സൗദിന്റെ കൈയിൽനിന്ന് മനോജിന്റെ പൊട്ടിയ മാലയും ബൈക്കും കണ്ടെത്തി. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മസാജ് സെന്റർ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്. തിരൂർ ഡിവൈഎസ്‌പി എ എം സിദ്ദിഖ്, എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പിള്ളി, വിശാഖ് കെ വിശ്വൻ, കെ എസ് ജയൻ, ജയൻ, ഹൈമാവതി, അനിൽകുമാർ, മുജീബ്, ജിനീഷ്, രതീഷ് കുമാർ, അരുൺ ചോലക്കൽ, എം വി ദൃശ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.