ബീഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലുണ്ടായ വൻ തീപിടിത്തത്തിൽ 3 രോഗികൾ മരിച്ചു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് കരുതുന്നത്. പുലർച്ചെ 3: 55 നാണ് ഫയർഫോഴ്സിന് അടിയന്തര സന്ദേശം ലഭിച്ചത്. ഐ. സി. യുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ദില്ലിയിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. ദില്ലി മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാവിലെ 8:30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ പടരുമ്പോൾ നാൽപ്പതോളം അതിഥികൾ ഹോട്ടലിലുണ്ടായിരുന്നു, ഇവരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. കെട്ടിടത്തിന് അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും ഒരു വഴി മാത്രമാണുണ്ടായിരുന്നത്. ജനലുകൾ പൂർണ്ണമായും അടച്ചു പൂട്ടിയ നിലയിലായിരുന്നു. തീ പടർന്നതോടെ അകത്തുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ കഴിയാതായി.
10 പേർ മരിച്ചുവെന്നായിരുന്നു ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോ ർട്ട് ചെയ്തത്, എന്നാൽ മൂന്നു മരണം മാത്രമാണ് സ്ഥിരീകരിച്ചത്.