താമരശ്ശേരി: സ്കൂളുകളിൽ അടക്കം വ്യാജമദ്യവും, ലഹരി ഉപയോഗവും വ്യാപിക്കുകയും, രാസ ലഹരിമരുന്നുകളുടെ വിൽപ്പനയും, ഉപയോഗവും പൊടിപൊടിക്കുകയും ചെയ്യുന്ന അവസരത്തിലും താമരശ്ശേരി എക്സൈസിന് പരിശോധനക്കായി പോകാൻ വാഹനമില്ല.നിലവിൽ ഉണ്ടായിരുന്ന വാഹനം 2024 ൽ കണ്ടം ചെയ്തതിനു ശേഷം പുതിയ വാഹനം അനുവധിക്കാത്തതാണ് പ്രാസന്ധിക്ക് കാരണം.
മലയോര മേഖലയിലെ 8 പഞ്ചായത്തുകളും, കൊടുവള്ളി മുൻസിപ്പാലിറ്റിയും ഉൾക്കൊള്ളുന്നതാണ് താമരശ്ശേരി എക്സൈസിൻ്റെ പരിത. പല വാറ്റു കേന്ദ്രങ്ങളും മലമുകളിൽ ആയതിനാൽ ഫോർ വീൽ വാഹനമാണ് ആവശ്യം, എന്നാൽ നിലവിൽ ഒറ്റ വാഹനവും ഇല്ലാത്ത അവസ്ഥയാണ്.
അത്യാവശ്യ ഘട്ടത്തിൽ കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫീസിൽ നിന്നും വാഹനം എത്തിക്കുകയാണ്. ഉദ്യോഗസ്ഥർ തങ്ങളുടെ ഇരുചക്ര വാഹനങ്ങളിലാണ് പലപ്പോഴും അന്വേഷണങ്ങൾക്കായി പോകുന്നത്.
എക്സൈസ് പരിധിയിൽ മൂന്നു കോടതികൾ ഉള്ളതിനാൽ പല ഉദ്യോഗസ്ഥരും കോടതി ഡ്യൂട്ടിയിലുമായിരിക്കും. ഇത്രയും വിശാലമായതും, മയക്കുമരുന്ന് ഹോസ്പ്പോട്ടായി കണ്ടെത്തിയ പല പ്രദേശങ്ങളും ഉൾക്കൊള്ളുന്നതുമായ താമരശ്ശേരി എക്സൈസ് സർക്കിളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.