താമരശ്ശേരി: മലയോരത്തെ സ്കൂളിൽ ചില വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിലെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയത്.
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർത്ഥി എത്തിച്ചു നൽകിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികൾക്കും ഇത്തരത്തിൽ വാറ്റ് ചാരായം പതിവായി വിദ്യാർത്ഥി എത്തിച്ചു കൊടുക്കുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞതിനാൽ സ്കൂൾ അധികൃതർ വിവരം താമരശ്ശേരി പോലീസിൽ അറിയിച്ചു.
പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ തൻ്റെ രണ്ടാനച്ചൻ നാടൻ വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർത്ഥി വെളിപ്പെടുത്തി.വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു.
ഇതേ തുടർന്ന് താമരശ്ശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻ മലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിനു സമീപത്തെ തോട്ടത്തിൽ വെച്ച് 56 കുപ്പി (28 ലിറ്റർ) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാൽ പ്രതിയായ വാറ്റുകാരനെ പിടികൂടാൻ സാധിച്ചിട്ടില്ല. സംഭവമുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.