കോഴിക്കോട് പനി ബാധിച്ച് അമ്പത്തിനാലുകാരി മരിച്ചു. മാവൂർ പാറമ്മൽ മഠത്തിലാംതൊടി സുനിത ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുനിതയ്ക്ക് ഷിഗെല്ല രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ചിരുന്നില്ല. രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മേഖലയിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അതേസമയം 92 ഷിഗെല്ല കേസുകളാണ് ഈ മാസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആകെ 168 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധിച്ച് അഞ്ച് മരണമാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. മാർച്ചിലാണ് ഒരു മരണം സംഭവിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ചത്.
വീടുകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കണം. ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾക്കിടയിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകളും മാലിന്യ നിക്ഷേപവും തുടരുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നു.