കട്ടിപ്പാറ: നാളത്തെ തലമുറയെ ലഹരിയുടെ കരിനിഴലിൽ നിന്ന് രക്ഷിക്കാനും കേരളത്തെ സമ്പൂർണ്ണ ലഹരിമുക്തമാക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ ''ഓപ്പറേഷൻ തൂഫാൻ നാർകോട്ടിക് ഹണ്ട്'' പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ വിപുലമായ ലഹരിവിരുദ്ധ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലുമെത്തുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും, ഈ സാമൂഹിക വിപത്തിനെ ജനകീയ പങ്കാളിത്തത്തോടെ തുടച്ചുനീക്കാനുള്ള സമഗ്ര പദ്ധതികൾക്ക് രൂപം നൽകാനുമാണ് ഈ അടിയന്തര സംഗമം വിളിച്ചുചേർത്തത്.
പ്രതിരോധ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പി. കെ. ഫിറോസ് എം.എൽ.എ നിർവ്വഹിച്ചു. പുതുതലമുറയെ ലഹരി മാഫിയകളുടെ കെണിയിൽ നിന്ന് രക്ഷിക്കാൻ നിയമപാലകരും ജനപ്രതിനിധികളും പൊതുജനങ്ങളും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലഹരി ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും, ലഹരിക്ക് അടിമപ്പെടുന്നവരെ തിരിച്ചറിഞ്ഞ് എങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാമെന്നതിനെക്കുറിച്ചും 'സാന്ത്വനം' ഡി-അഡിക്ഷൻ സെന്റർ ഡയറക്ടർ സിസ്റ്റർ ദീപ്തി മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നടത്തി.
ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പഞ്ചായത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്,
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ്,
താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ,
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്,
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിം ഹാജി., ജംഷീന വി.കെ., സുഫിറ,
ഗ്രാമപഞ്ചായത്ത് മെമ്പർ ലെനിൻ കെ.സി.,പഞ്ചായത്ത് സെക്രട്ടറി നൗഷാദലി,
രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളായ കെ.കെ. ഹംസഹാജി, എ.കെ. അബൂബക്കർ കുട്ടി, മോയത്ത് മുഹമ്മദ്, സജി മണിമല, കെടി രിഫായത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഈ പ്രതിരോധ മതിലൊരുക്കിയത്. ജനപ്രതിനിധികൾ,ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ മതസംഘടനാ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, പിടിഎ ഭാരവാഹികൾ, പ്രദേശത്തെ വിവിധ ക്ലബ്ബ് പ്രതിനിധികൾ, ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ,രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ തുടങ്ങി വൻ ജനപങ്കാളിത്തമാണ് സംഗമത്തിൽ ഉടനീളം ദൃശ്യമായത്. ലഹരി വിൽപനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കാനും പ്രാദേശിക തലത്തിൽ നിരീക്ഷണ സമിതികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.