ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്.
കള്ളപ്പണവെളുപ്പിക്കല്‍ നിരോധന നിയമത്തിൻ്റെ സെക്ഷന്‍ പത്തൊമ്പത് പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് വാദത്തിനിടെ ഇ ഡി കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് വിവരം കുടുംബത്തെ അറിയിച്ചെന്നും റിമാന്‍ഡ് അപ്ലിക്കേഷൻ്റെ കോപ്പി നല്‍കിയെന്നും കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റിൻ്റെ പശ്ചാത്തലം അരവിന്ദ് കെജ്‌രിവാളിന് എഴുതി നല്‍കിയെന്നും ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി സെന്തില്‍ ബാലാജി കേസില്‍ പുറപ്പെടുവിച്ച വിധിപകര്‍പ്പും ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. അരവിന്ദ് കെജ്‌രിവാളാണ് ഡല്‍ഹി മദ്യനയകേസിലെ സൂത്രധാരൻ ഇ ഡി കോടതിയില്‍ വാദിച്ചു. സൗത്ത് ഗ്രൂപ്പിന് അനുകൂലമായി ഡല്‍ഹി മദ്യനയം ആവിഷ്‌കരിക്കുന്നതില്‍ അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് ഇടപെട്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.
കേസിലെ മുഖ്യകണ്ണികളില്‍ ഒരാളായ വിജയ് നായര്‍ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന വസതിയില്‍ താമസിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ ചുമതല വിജയ് നായര്‍ക്കായിരുന്നെന്നും ഇ ഡി ചൂണ്ടിക്കാണിച്ചു. ആം ആദ്മി പാര്‍ട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടനിലക്കാരനായി നിന്നത് വിജയ് നായരായിരുന്നു. സൗത്ത് ഗ്രൂപ്പിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി കൈക്കൂലി വാങ്ങിത്തരണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇ ഡി കോടതിയില്‍ വാദിച്ചു.