Trending

ചരമപേജ് നോക്കും; കൊല്ലംകാരി റിൻസി മരണവീട്ടിൽ ബന്ധുവായി എത്തി മോഷണം നടത്തി മടങ്ങും!





കൊച്ചി: മരണവീട്ടിൽ ബന്ധുവായി കയറിച്ചെന്ന് മോഷണം. കൊല്ലം സ്വദേശിനി റിൻസി അറസ്റ്റിൽ. മരണം നടക്കുന്ന വീടുകൾ പത്രവാർത്തകളിലൂടെയാണ് യുവതി കണ്ടെത്തുന്നത്. ശേഷം കവർച്ച നടത്തും. കഴിഞ്ഞദിവസം എളമക്കരയിലെ വീട്ടിൽ നിന്നും 14 പവൻ കവർന്ന കേസിലാണ് റിൻസിയെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ മറ്റൊരു വീട്ടിൽ മോഷണം നടത്തിയ കേസിലും കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പരാതിക്കാരൻ ജെൻസൻ പറഞ്ഞു.

ജെൻസന്റെ വീട്ടിൽ റിൻസി എത്തുന്നത് മെയ് മാസത്തിലാണ്. ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അപരിചിതയായ സ്ത്രീയെ കണ്ടെങ്കിലും അകന്ന ബന്ധുവാകാം എന്നു കരുതി. രാത്രിയോടെയാണ് വീട്ടുകാർക്ക് മോഷണം നടന്ന വിവരം അറിയുന്നത്. മുറിയിൽ സൂക്ഷിച്ച 14 പവൻ സ്വർണം നഷ്ടപ്പെട്ടു. അടുത്തദിവസം സിസിടിവിയിൽ റിൻസിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാലും പലരെയും സംശയമായതിനാലും പരാതി വേണ്ടെന്നുവച്ചു. പിന്നീട് ന്യൂസ് റിപ്പോർട്ട് കണ്ടപ്പോൾ പ്രതിയെ ഉറപ്പിക്കുകയായിരുന്നു. പത്രവാർത്തയിലൂടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പുതുക്കലവട്ടം സ്വദേശിയുടെ മരണവാർത്ത റിൻസി അറിഞ്ഞത്.

പരസ്യം ചെയ്യൽ
വൈറ്റിലയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്ന റിൻസി ആദ്യം പള്ളിയിലും പിന്നീട് വീട്ടിലും എത്തുകയായിരുന്നു. മൃതദേഹം എത്തിക്കും മുമ്പേ മരണം നടന്ന വീട്ടിലെത്തിയ റിൻസി വീട്ടുകാരി എന്ന വ്യാജേനെ നാട്ടുകാരോട് അടക്കം ഇടപെട്ടു. പിന്നീട് വീട് പരിശോധിച്ച് സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. ഈ രീതിയിൽ തന്നെയാണ് പെരുമ്പാവൂരിലും യുവതി മോഷണം നടത്തിയത്.

ഈസ്റ്റ് ഒക്കൽ കൂനത്താൻ വീട്ടിൽ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കിടയായിരുന്നു പെരുമ്പാവൂരിലെ മോഷണം. പൗലോസിന്റെ സഹോദരഭാര്യ ലിസ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നാണ് റിൻസി സ്വർണ്ണവും പണവും കവർന്നത്. 45 ഗ്രാം സ്വർണാഭരണവും 90 കുവൈറ്റ് ദിനാറും ആണ് അന്ന് കവർച്ച നടത്തിയത്. ഈ വാർത്ത റിപ്പോർട്ട് കണ്ടതാണ് കൊച്ചിയിലെ മോഷണത്തിന് യുവതിയെ പിടികൂടാൻ സഹായകമായത്.


Post a Comment

Previous Post Next Post