നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ഇന്ന് രാവിലെയാണ് എറണാകുളം കാക്കനാട് ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
കേസില്‍ അസാധാരണ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയതിനു പിന്നാലെ അഭിഭാഷകര്‍ ജയിലിലെത്തി ജാമ്യ ഉത്തരവ് സമര്‍പ്പിച്ച് ബോബി ചെമ്മണ്ണൂരിനെ മോചിപ്പിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന സഹതടവുകാരെ സഹായിക്കാനാണ് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചതെന്ന് ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കേസിൽ ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജയിലിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ജാമ്യം നടപ്പിലാക്കുന്നതിനായി ബോണ്ട് ഒപ്പിടാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. ബോബിയെ സ്വീകരിക്കാന്‍ ജയിലിനു പുറത്തെത്തിയവര്‍ കോടതിക്കെതിരേ ചില പരാമര്‍ശങ്ങള്‍ അടക്കം നടത്തിയിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ പെട്ടെന്നുള്ള നീക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നാടകം കളിക്കരുതെന്നും കോടതിയെ അപമാനിക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇതെല്ലാം ചെയ്യുന്നതെന്ന് വിമർശിച്ച കോടതി 12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്. ബോബിയുടെ തീര്‍പ്പാക്കിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നു വീണ്ടും സ്വമേധയാ പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെതാണ് നടപടി. ബോബിക്കു വേണ്ടി ഹാജരായ അഡ്വ. രാമന്‍പിള്ളയടക്കം കോടതിയില്‍ രാവിലെ ഹാജരാകാന്‍ ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു