താമരശേരിയിലെ ഷഹബാസിന്റെ മരണത്തിൽ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്. പൊതുസമൂഹവും അധ്യാപകരും രക്ഷിതാക്കളും എല്ലാം ഇക്കാര്യത്തിൽ ഒന്നിച്ച് ഇടപെടണം. മറ്റു കുട്ടികൾക്കും ബോധ്യപ്പെടും വിധമുള്ള മാതൃകാപരമായ ശിക്ഷ നൽകണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സാദിഖ് അലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഷഹബാസിന്റെ വീട്ടിൽ കുടുംബത്തെ സന്ദർശിച്ചതിന് ശേഷമാണ് പ്രതികരിച്ചത്.
ലഹരിയെ ചെറുക്കൽ പൊതു സമൂഹത്തിൻ്റെ കൂടെ ബാധ്യതയാണ്. ചെറുപ്പത്തിൽ വടിയെടുക്കണം, വലുതായിട്ട് ലാത്തി എടുക്കുന്നതിലും നല്ലതാണത് എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാർ ഇടപെടൽ കർശനമാക്കണം, നടപടി ഉണ്ടാവണം. ഈ വിഷയത്തിൽ കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
താമരശേരി ഷഹബാസ് വധക്കേസിൽ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചു. 62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും പൊലീസ് തിരിച്ചറിഞ്ഞു. താമരശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. മർദനത്തിന് ശേഷം അക്രമി സംഘം ഈ മാളിന് സമീപമാണ് കേന്ദ്രീകരിച്ചത്.
വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതും ഇവിടെവച്ചാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാൾ ജീവനക്കാർ സംഘത്തെ അവിടെ നിന്ന് ഓടിക്കുന്നതും പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുണ്ട്. പത്തോളം വിദ്യാർഥികളാണ് ദൃശ്യങ്ങളിൽ ഉള്ളത്. താമരശേരി ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർഥികളും കറുത്ത ഷർട്ട് ധരിച്ചായിരുന്നു സംഭവ ദിവസം എത്തിയത്.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു