Trending

സൂര്യാതപം; മുന്‍കരുതല്‍ വേണം. ആരോഗ്യ വകുപ്പ്.





സൂര്യാതപ സാധ്യത ജില്ലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. താമരശ്ശേരി അമ്പലമുക്ക് സ്വദേശിയായ വിദ്യാർത്ഥിക്ക് കഴിഞ്ഞ ദിവസം സൂര്യതാപമേറ്റിരുന്നു. ഉച്ചയ്ക്ക് കോഴിക്കോട് നിന്നും ക്ലാസ് കഴിഞ്ഞ് താമരശ്ശേരിയിലേക്ക് ബൈക്കിൽ വരുമ്പോഴാണ് സൂര്യതാപമേറ്റത്.

കഴുത്തിന് പിൻഭാഗത്താണ് പൊള്ളലേറ്റത്.
ഉടനെ താമരശ്ശേരിയിലെ സ്വകാര്യ നേഴ്സിംഗ് ഹോമിൽചികിത്സ തേടിയിരുന്നു.

 സൂര്യാഘാതത്തിൻ്റെ 
ലക്ഷണങ്ങള്‍ ഇവയാണ്.

ചൂടുകുരു, നിര്‍ജലീകരണം, സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളല്‍, തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അമിതമായ ദാഹം, മയക്കം, കൂടിയ നാഡിമിടിപ്പ്, മനം പുരട്ടല്‍, ഛര്‍ദ്ദി, പേശിവലിവ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍. 

കൂടിയ ചൂടില്‍ കഠിനമായി അധ്വാനിക്കുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത. 

വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍. പേശികളിലെ കോശങ്ങള്‍ നശിക്കുകയും വൃക്കകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യാം.

 തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണ കാരണമുയേക്കാം.
മുന്‍കരുതലുകള്‍
രാവിലെ 11 മണി മുതല്‍ മൂന്നുവരെയുള്ള പുറംജോലികള്‍ ഒഴിവാക്കണം.

 ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

 ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറി സാലഡുകള്‍ എന്നിവ ധാരാളമായി കഴിക്കണം. മദ്യം നിര്‍ജലീകരണത്തിന് കാരണമായതിനാല്‍ ഒഴിവാക്കണം.
 അനാവൃതമായ ശരീരഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന ലേപനങ്ങള്‍ പുരട്ടണം. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.
 സൂര്യാതപം ഏറ്റതായി തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറിനില്‍ക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
 മുതിര്‍ന്ന പൗരര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. പുറത്തേയ്ക്കു പോകേണ്ട സാഹചര്യങ്ങളില്‍ തൊപ്പി/കുട ഉപയോഗിക്കണം. എല്ലാ സ്ഥാപനങ്ങളിലും കുടിവെള്ള കോര്‍ണര്‍/വാട്ടര്‍     കിയോസ്‌കുകള്‍ സ്ഥാപിക്കണം.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രിവരെ സുസജ്ജമാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആര്‍.എസ് പാക്കറ്റുകള്‍, ഐ.വി ഫ്‌ളൂയിഡുകള്‍, അടിയന്തര  ആവശ്യത്തിനുള്ള മരുന്നുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post