താമരശ്ശേരി:സീബ്രാ വരകളുള്ള സ്ഥലത്തു പോലും കാൽനട യാത്രക്കാർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണെങ്കിൽ ഇല്ലാത്തയിടത്തെ കാര്യം പറയണോ. താമരശ്ശേരി പട്ടണത്തിൽ വാഹനത്തിരക്ക് ഏറെയുള്ള പലയിടങ്ങളിലും സീബ്രാ ലൈനുകളുടെ അഭാവം ജനങ്ങളെ വലയ്ക്കുന്നു.
ആളുകൾ വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി റോഡ് ക്രോസ് ചെയ്യുന്ന കാഴ്ച, കണ്ടു നിൽക്കുന്നവരിൽ പോലും ആശങ്കയുണ്ടാക്കും.
കുറുകെ കടക്കാൻ റോഡിലേക്ക് പ്രവേശിക്കുന്നവർ അമിത വേഗത്തിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് തിരികെ ഓടേണ്ട ഗതികേടാണ്.
ഇത്തരത്തിൽ യാത്രക്കാർ മുന്നോട്ടും പിന്നോട്ടും ഓടിയാണ് അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.
നഗരത്തിൽ ഏറ്റവും തിരക്കേറിയ ബസ് ബേ, ചുങ്കം ജംഗ്‌ഷൻ എന്നിവിടങ്ങളിൽ പോലും ആളുകൾ റോഡു കുറുകെ കടക്കുന്നത് ജീവൻ പണയം വച്ചാണ്. നാൽക്കവലയായ ചുങ്കത്ത് ഒരു റോഡിലും സീബ്രാ വരകൾ ഇല്ല.
സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങൾ റോഡ് മുറിച്ചു കടക്കുന്ന കെ എസ് ആർ ടി സി ഗ്യാരേജ് ,പുതിയ ബസ് സ്റ്റാൻ്റ് ഭാഗത്ത് സീബ്ര വരകൾ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്.
താലൂക്ക് ആശുപത്രിയുടെയും, യു പി സ്കൂളിൻ്റെയും മുൻവശത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
സീബ്രാ ലൈനുകൾ ഇല്ലാത്തതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും വിദ്യാർഥികളുമാണ്. ദേശീയ പാത അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ അഭ്യർഥന.
താമരശ്ശേരിയിൽ ഇത്തരത്തിൽ യാത്രക്കാർ അപകടാവസ്ഥയിലായിട്ടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി. പട്ടണത്തിൽ സീബ്രാ ലൈൻ അനിവാര്യമായ ഒട്ടേറെ ഇടങ്ങളുണ്ടെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം സീബ്രാ ലൈനുകൾ വരച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.
താമരശ്ശേരിയിൽ സീബ്രാ വരകൾ അനിവാര്യമായ ചില സ്ഥലങ്ങൾ:
1 -KSRTC ഗ്യാരേജിന് മുൻവശം.
2- യു പി സ്കൂളിന് മുൻവശം.
3-താലൂക്ക് ആശുപത്രിക്ക് മുൻവശം.
4-ബസ് ബേക്ക് മുൻവശം.
5-കെടവൂർ മദ്രസക്ക് മുൻവശം.
6- ചുങ്കം ജംഗ്ഷൻ.
7-ചെക്ക് പോസ്റ്റ് ബസ് സ്റ്റോപ്പിന് മുൻവശം.