താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൽപ്പെട്ട അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ക്കട്ട് കോഴി അറവുമാലിന്യ ഫാക്ടറിക്കെതിരെ മിച്ചഭൂമി നിവാസികളും സമരരംഗത്തേക്ക്.
ജനങ്ങൾ തിങ്ങിപാർക്കുന്ന മിച്ചഭൂമിക്ക് സമീപത്തുകൂടി ഫ്രഷ്ക്കട്ടിലേക്ക് കടന്നു പോകുന്ന റോഡിൽ പതിവായി കമ്പനിയുടെ വാഹനത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നത് കാരണം ദുർഗന്ധ മൂലം പൊറുതിമുട്ടിയ അമ്പായത്തോട് മിച്ചഭൂമി നിവാസികൾ രാത്രിയിൽ പ്രതിഷേധവുമായി കമ്പനിയിലെത്തി.
ഇന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും, ശുചിത്വമിഷൻ അധികൃതരും ഫാക്ടറിയിൽ പരിശോധന നടത്തിയിരുന്നു. ഈ അവസരത്തിൽ മാലിന്യം കയറ്റിവന്ന ഫ്രഷ്ക്കട്ടിൻ്റെ വാഹനങ്ങൾ അമ്പായത്തോടിന് സമീപത്തെ മറ്റൊരു റോഡിൽ ഒളിപ്പിച്ചത്.
പരിശോധന പൂർത്തിയായതിനെ തുടർന്ന് ഈ വാഹനങ്ങൾ ഒന്നിച്ച് മലിനജലം പുറം തള്ളി റോഡിലൂടെ കടന്നു പോയതോടെ ദുർഗന്ധം മൂലം വീടുകളിൽ ഇരിക്കാൻ പോലും പറ്റാതെയായി, ഫാക്ടറി അധികൃതർ ടാങ്കറിൽ വെള്ളമെത്തിച്ച് റോഡുവൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുർഗന്ധത്തിന് കുറവുണ്ടായില്ല, ഇതേ തുടർന്ന് പ്രതിഷേധവുമായി ആളുകൾ ഫ്രഷ് കട്ട് ഫാക്ടറിയിൽ എത്തി. പതിവായി തങ്ങൾ ഈ ദുർഗന്ധം സഹിക്കുകയാണെന്നും യാതൊരു പരിഹാരവും കാണാത്തതിനാൽ തങ്ങളും പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങുകയാണെന്നും നാട്ടുകാർ പറഞ്ഞു.