Trending

വിദ്യയുടെ വെളിച്ചം പകർന്ന് ഒരു നാടിന്റെ വിധി മാറ്റിയെഴുതിയ കന്നൂട്ടിപ്പാറ സ്കൂൾ





വിദ്യയ്ക്കായി ജീവിതം സമർപ്പിച്ചവർ .

ചരിത്രം വെറും കഥകളല്ല; അത് ത്യാഗത്തിന്റെ തീപ്പൊരികളും സ്വപ്നങ്ങളുടെ തിളക്കവുമാണ്. കോഴിക്കോട് ജില്ലയിലെ കന്നൂട്ടിപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മണ്ണിൽ, വിദ്യയുടെ വെളിച്ചം പകർന്ന് ഒരു നാടിന്റെ വിധി മാറ്റിയെഴുതിയ അബൂബക്കറിന്റെയും അബുലൈസിന്റെയും സഹപ്രവർത്തകരുടെയും അർപ്പണ ജീവിതത്തിന്റെ അനശ്വര കാവ്യമാണ് ഈ കഥ.

ഇരുട്ടിൽ മൂടിയ ഗ്രാമം

പച്ചപ്പിന്റെ പട്ടുടുത്ത കന്നൂട്ടിപ്പാറ ഒരുകാലത്ത് വിദ്യയുടെ നിഴൽപോലും തൊടാത്ത കുഗ്രാമമായിരുന്നു. അജ്ഞതയുടെ കൂരിരുട്ടിൽ കഴിഞ്ഞ ഈ നാട്ടിൽ, കുട്ടികൾക്ക് പുസ്തകവും പേനയും അപ്രാപ്യമായ സ്വപ്നങ്ങൾ മാത്രമായിരുന്നു. മണ്ണിന്റെ മണവും ദാരിദ്ര്യത്തിന്റെ ചൂടും മാത്രമായിരുന്നു അവർക്ക് സ്വന്തം. എന്നാൽ, ഈ ഇരുട്ടിനെ വകഞ്ഞു മാറ്റാൻ ഒരു സാധാരണ മനുഷ്യൻ മുന്നോട്ടുവന്നു— എ കെ അബൂബക്കർ കുട്ടി.

ഒരു സ്വപ്നത്തിന്റെ തുടക്കം

കന്നൂട്ടിപ്പാറയിൽ ജനിച്ചുവളർന്ന എ കെ അബൂബക്കർ കുട്ടിയുടെ ജീവിതം കൂടുതൽ സുഖ സൗകര്യങ്ങൾ നിറഞ്ഞതല്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് അദ്ദേഹം വളർന്നത്. എന്നിട്ടും, അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരു തീജ്വാല കത്തി—ഓരോ കുട്ടിയുടെ കണ്ണിലും അറിവിന്റെ തിളക്കം അദ്ദേഹം സ്വപ്നം കണ്ടു. പകൽ മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി, രാത്രി ഗ്രാമവാസികളെ ഒന്നിപ്പിച്ച് അദ്ദേഹം പറഞ്ഞു.

“നമ്മുടെ കുട്ടികൾക്ക് വിദ്യ ലഭിച്ചില്ലെങ്കിൽ, ഈ ഗ്രാമത്തിന്റെ ഭാവി ഇരുളടഞ്ഞതാകും!”
ആ വാക്കുകൾ ഗ്രാമത്തിന്റെ ഹൃദയത്തിൽ തീ പോലെ പടർന്നു.

തന്റെ സുഹൃത്തുക്കളുമായി ഈ ആശയം പങ്ക് വെക്കുകയും ഇതുമായി സഹകരിക്കാൻ താല്പര്യമുള്ളവരെ കൂടെ കൂട്ടി അദ്ദേഹം അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും
ചെയിതു.

തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഇതിന് വേണ്ടി ചെലവഴിച്ച്, മുളയും കവുങ്ങും ഓലയും കൊണ്ട് ഒരു ഒറ്റമുറി വിദ്യാലയം അദ്ദേഹം പണിതുയർത്തി. 2011 ജൂലൈ 12-ന്, വിദ്യാ ദീപത്തിന് തിരി കൊളുത്തിയതുപോലെ ആ വിദ്യാലയം പിറവിയെടുത്തു. പുഞ്ചിരിയോടെ, അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാൻ കുഞ്ഞുങ്ങൾ ആ വാതിലുകൾ കടന്നുവന്നു. അവരുടെ സന്തോഷം കണ്ട് അബൂബക്കറിന്റെ കണ്ണുകൾ നിറഞ്ഞു—അദ്ദേഹത്തിന്റെ ജീവിതം അർഥവത്തായ നിമിഷം.

പ്രതിസന്ധികളിലും തളരാത്ത പോരാട്ടം.

വിദ്യാലയം ആരംഭിച്ച് ആദ്യ വർഷങ്ങൾ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. സാമ്പത്തികവും നിയമപരവുമായ തടസ്സങ്ങൾ അറിവിന്റെ പ്രകാശത്തെ കെടുത്തി കളയുമോ എന്നദ്ദേഹം ഭയപ്പെട്ടു. 2011 മുതൽ 2019 വരെ, എട്ടു വർഷം എ കെഅബൂബക്കർ കുട്ടി അനുഭവിച്ച കഷ്ടപ്പാടുകൾക്ക് സമാനതകളില്ല.

എന്നിട്ടും, അദ്ദേഹം തളർന്നില്ല.2019-ൽ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി, വ്യത്യസ്തമായ ഒരു മാർഗത്തിലൂടെ
ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു—ഒരു പുതിയ പ്രഭാതത്തിന്റെ തുടക്കം. 40 കിലോമീറ്റർ അകലെ കോഴിക്കോട് പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയം, പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലമുൾപ്പെടെ രണ്ട് അധ്യാപകർക്കൊപ്പം കന്നൂട്ടിപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

തേഞ്ഞിപ്പലത്ത് നിന്നുള്ള അബുലൈസിന്റെ വരവും കന്നൂട്ടിപ്പാറയിലെ പരിവർത്തനങ്ങളും

അബുലൈസ് മാഷിന്റെ കന്നൂട്ടിപ്പാറയിലേക്കുളള വരവ് ഒരു ദൈവനിയോഗം പോലെയായിരുന്നു. വിദ്യാഭ്യാസത്തോടുള്ള അഗാധമായ സ്നേഹവും ജനസേവനത്തോടുള്ള അർപ്പണബോധവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അബൂബക്കറിന്റെ സ്വപ്നത്തിന് ചിറകു നൽകാൻ അദ്ദേഹം ശക്തമായി പോരാടി. ജീവിതസുഖങ്ങൾ മുഴുവൻ ഉപേക്ഷിച്ച്, വിശ്രമമില്ലാതെ അബുലൈസ് മാഷ് വിദ്യാലയത്തിനായി ജീവിച്ചു. മലയോര ഗ്രാമങ്ങളുടെ മുഴുവൻ പ്രിയപ്പെട്ട HM സാറായി മാറി. ഇതിനിടെ
ഒറ്റമുറി വിദ്യാലയം കൂടുതൽ സൗകര്യങ്ങളോടെ ഒരു മദ്രസയിലേക്ക് മാറ്റി സ്ഥാപിച്ചു. അദ്ദേഹം കുട്ടികളെ വായിക്കാനും എഴുതാനും ചിന്തിക്കാനും പഠിപ്പിച്ചു. കഥകളും പാട്ടുകളും ചരിത്രവും വിജ്ഞാനവും അവർക്കു പകർന്നു നൽകി, അവരുടെ മനസ്സിൽ അറിവിന്റെ വിത്തുകൾ പാകി. “വിദ്യ ഓരോരുത്തരുടെയും ജന്മാവകാശമാണ്,” എന്ന അബുലൈസ് മാഷിൻ്റെ വാക്കുകൾ ഒരു ഗ്രാമം മുഴുവൻ ഏറ്റെടുത്തു. എ പി ജെ അബ്ദുൽ കലാമിൻ്റെ വാക്കുകൾ പൂർണമായി ഉൾക്കൊണ്ട് അദ്ദേഹം കുട്ടികളോട് നിരന്തരം വലിയ സ്വപ്നങ്ങൾ കാണുവാൻ ആവശ്യപ്പെട്ടു.

ഒരു ഗ്രാമത്തിന്റെ ഉയർച്ച

അബൂബക്കറിന്റെയും അബുലൈസിന്റെയും ഒരുമയിൽ കന്നൂട്ടിപ്പാറയിൽ അത്ഭുതങ്ങൾ വിരിഞ്ഞു. അബ്ദുള്ള മലയിലിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം നല്ല മനുഷ്യർ സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകി. 255 കുട്ടികൾ പഠിക്കുന്ന ഒരു വലിയ വിദ്യാലയമായി ഇന്ന് ആ ഒറ്റ മുറി വിദ്യാലയം വളർന്നിരിക്കുന്നു! 5 വർഷം കൊണ്ട് അമ്പതാണ്ടിൻ്റ പുരോഗതി കൈവരിച്ച് താമരശ്ശേരി സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി അത് മാറിയിരിക്കുന്നു!!

ശാസ്ത്രമേളകളിലും കലാമേളകളിലും ക്വിസ് മത്സരങ്ങളിലും കായികമത്സരങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കൊയ്തു കൂട്ടി. ധാരാളം പുസ്തകങ്ങളുമായി ലൈബ്രറി, മികച്ച കാമ്പസ്, സർഗധനരായ അധ്യാപകർ, മുന്നേറ്റം പദ്ധതിയുടെ കീഴിൽ ഇംഗ്ലീഷ് വില്ലേജ് ഉൾപ്പെടെ നിരവധി നൂതന പദ്ധതികൾ, മികച്ച ഉച്ച ഭക്ഷണം, കരാട്ടെ അബാക്കസ് പരിശീലനം അങ്ങനെയങ്ങനെ ഒരു മലയോര പിന്നോക്ക ഗ്രാമത്തിന്റെ പ്രതീക്ഷകൾ മുഴുവൻ ഇവിടെ യാതാർത്ഥ്യമാവുകയായിരുന്നു.

അനശ്വരമായ സന്ദേശം

അബൂബക്കറും അബുലൈസും ചരിത്രപുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടവരല്ല. പക്ഷേ, കന്നൂട്ടിപ്പാറയുടെ ഹൃദയത്തിൽ അവർ അനശ്വരർ. അബ്ദുള്ളയുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ, ഈ വിദ്യാലയം വെറുമൊരു കെട്ടിടമല്ല—ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളുടെ ജീവനുള്ള തെളിവാണ്.വിദ്യയ്ക്കായി ജീവിതം സമർപ്പിക്കുന്നവർക്ക് ഒരു സമൂഹത്തിന്റെ ഭാവി മാറ്റാൻ കഴിയും—ഈ സത്യം അവർ തെളിയിച്ചു.

ഇന്ന്, കന്നൂട്ടിപ്പാറ വിദ്യയുടെ വെള്ളിവെളിച്ചത്തിൽ തലയുയർത്തി നിൽക്കുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾ, ഗ്രാമത്തിന്റെ മുഖം മാറ്റുന്ന ദിനം അകലെയല്ല. അബൂബക്കറിന്റെയും അബുലൈസിന്റെയും ത്യാഗം, ഈ നാടിന്റെ നെഞ്ചിൽ എന്നും മങ്ങാതെ നില നിൽക്കും.

Post a Comment

Previous Post Next Post