കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ പിഴ അടച്ച് ഗായകൻ എം.ജി ശ്രീകുമാർ. ആറ് മാസം മുൻപ് നടന്ന സംഭവത്തിലാണ് നടപടി. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതർ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകൻ പിഴയൊടുക്കുകയായിരുന്നു.
എം.ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ വിനോദ സഞ്ചാരി, മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി എം ബി രാജേഷിന്റെ മാലിന്യനിർമാർജനത്തെ പറ്റിയുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. എം.ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയിൽ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ്പ് നമ്പറിലേക്ക് തെളിവുസഹിതം പരാതി നൽകാൻ ആവശ്യപ്പെടുകയും നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശം മുളവുകാട് പഞ്ചായത്ത് അധികൃതർക്ക് ലഭിച്ചു. ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ ഗായകന് പിഴ ഈടാക്കുകയായിരുന്നു.
നടപടി എടുത്ത വിവരം പരാതിക്കാരനെ മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഗായകൻ പിഴ അടച്ചുകഴിയുമ്പോൾ തെളിവ് സഹിതം പരാതി നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നസീം എൻ.പിയാണ് പരാതിക്കാരൻ.
'6-7 മാസം മുൻപ് പകർത്തിയ ദൃശ്യമാണ് ഇത്. ബോട്ടിന്റെ ഡ്രൈവറാണ് എംജി ശ്രീകുമാറിന്റെ വീടാണെന്ന് അറിയിച്ചത്. പിന്നീടാണ് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗാലറിയിൽ ഈ വീഡിയോ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് ചെയ്തിരുന്നില്ല. സാധാരണക്കാരും അവരും ഒരുപോലെ ആണല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള എം.ബി രാജേഷ് സാറിന്റെ വീഡിയോ കണ്ടപ്പോഴാണ് അദ്ദേഹത്തെ ടാഗ് ചെയ്ത് കൊണ്ട് ദൃശ്യങ്ങൾ പങ്കുവെച്ചത്. എപ്പോൾ കിട്ടും എന്റെ 25000 എന്ന തരത്തിലായിരുന്നു ക്യാപ്ഷൻ. സർക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചു. വാട്സാപ്പിൽ പരാതി അയച്ചെങ്കിലും അതിൽ ഫോട്ടോ നൽകാൻ മാത്രമേ സാധിക്കു. വീഡിയോ ആണ് വൈറൽ ആയത്.' നസീം പറഞ്ഞു.
എം.ജി ശ്രീകുമാറിന് പിഴ നോട്ടീസ് നൽകിയതിന് പിന്നാലെ യാതൊരു തർക്കവും കൂടാതെ അദ്ദേഹം പിഴ അടച്ചുവെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ പറഞ്ഞു. 'വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞത്. എം. ജി ശ്രീകുമാർ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. വിനോദസഞ്ചാരി ദൃശ്യങ്ങൾ പകർത്തി പരാതി നൽകുകയായിരുന്നു. തിരുവനന്തപുരത്തേക്കാണ് പരാതി ചെന്നത്. അവിടെനിന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് എത്തി. ഞങ്ങൾ ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ഒടുവിൽ 25000 രൂപ പിഴ ചുമത്തി. 50000 വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന സന്ദേശം നൽകലാണ് പിഴച്ചുമത്തിയതിലൂടെ ചെയ്തത്. തർക്കത്തിന് മുതിരാതെ എംജി ശ്രീകുമാർ പൈസ അടച്ചു. അവരുടെ വീട്ടിൽ കർമസേനയ്ക്ക് പൈസ നൽകുന്നില്ല എന്ന പരാതിയും ഉണ്ട്. അതും ഗുരുതരമായ കുറ്റമാണ്.'- പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു