Trending

എസ്എസ്എല്‍സി വിജയം ആഘോഷിക്കാന്‍ ഷഹബാസില്ല, നീതി തേടി ഒരച്ഛന്‍





എസ്എസ്എല്‍ പരീക്ഷാ ഫലം വരുമ്പോള്‍ ഇഖ്ബാല്‍ കോടതി വരാന്തയില്‍ കാത്തുനില്‍ക്കുകയായിരുന്നു. കോഴിക്കോട് താമരശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ തന്‍റെ മകന്‍ ഷഹബാസിനെ കൊലപ്പെടുത്തിയര്‍ക്ക്  ജാമ്യം നല്‍കരുതേ എന്ന അഭ്യര്‍ഥനയോടെ. കുറ്റക്കാരോപിതരായ കുട്ടികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടിവച്ചെങ്കിലും   ഇക്ബാലിന്‍റെ നെഞ്ചിലേക്ക് നീറുന്ന മറ്റൊരു ഫലമെത്തി.

റജിസ്റ്റര്‍ നമ്പര്‍ 628307 മുഹമ്മദ് ഷഹബാസ് കെ. ഒന്‍പത് വിഷയങ്ങളില്‍ ആബ്‍സന്‍റ് രേഖപ്പെടുത്തിയിരിക്കുന്നു. എഴുതിയ ഓരേയൊരു പരീക്ഷയില്‍ എ പ്ലസും. ഐടി പരീക്ഷമാത്രമാണ് അവനെഴുതാന്‍ കഴിഞ്ഞത്. ഷഹബാസിനൊപ്പമിരുന്ന് പരീക്ഷ ഫലത്തിന്‍റെ സന്തോഷം പങ്കിടേണ്ട അച്ഛന്‍ മകന്‍റെ നീതിക്കായി  ആ സമയം കാത്തു നിന്നത് കോടതിവരാന്തയില്‍. സമൂഹമാധ്യമങ്ങളിലടക്കം ഷഹബാസിന്‍റെ സുഹൃത്തുക്കളും തകരുന്ന വേദനയോടെ സുഹൃത്തിന്‍റെ പരീക്ഷാഫലം പങ്കുവച്ചു. പഠനത്തില്‍ മിടുക്കനായ ഷഹബാസിന് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസാണ് അധ്യാപകര്‍ പ്രതീക്ഷിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്.


പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെയും  എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു.

സംഭവത്തിന് ശേഷം കുട്ടികളെ പരീക്ഷയെഴുതിക്കുന്നതിലടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് സുരക്ഷാ സംവിധാനത്തോടെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ വച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചത്. വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഈ 
ഈ മാസം 13ലേക്ക് മാറ്റുകയും ചെയ്തു.


ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമം ആസൂത്രണം ചെയ്യാനായി സാമൂഹികമാധ്യമത്തിലടക്കം വിദ്യാര്‍ഥികള്‍  ഗ്രൂപ്പുകളുണ്ടാക്കിയിരുന്നു. ഇതിലെ ശബ്ദസന്ദേശമടക്കം പുറത്തുവന്നു. അക്രമത്തിനായി  യൂട്യൂബിലൂടെ  നഞ്ചക്കിനെ കുറിച്ച് പ്രതികള്‍ പഠിച്ചു. അതിനുശേഷമായിരുന്നു മര്‍ദനം. ഫെബ്രുവരി 28നാണ് വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ ഷഹബാസിന് മര്‍ദനമേറ്റത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മെയ് ഒന്നിന് മരണമടഞ്ഞു.

Post a Comment

Previous Post Next Post