കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ രണ്ട് പൊലീസുകാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതിചേർത്തത്.
ഇരുവരും സ്ഥിരം സന്ദർശകരാണെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. അപാർട്ട്മെൻ്റ് വാടകക്കെടുത്ത നിമീഷിനെയും പ്രതിചേർത്തു. 12 പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്ട്‌മെന്റില്‍ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം നടക്കാവ് പൊലീസിന്റെ പിടിയിലായത്. പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരായ പുൽപ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഈ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായവരുടെ ഫോൺ പരിശോധനയിൽ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് ദിനംപ്രതി പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാർ പണം അയച്ചിരുന്നു.