മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോരിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു എന്നാൽ വായ്പ എഴുതിത്തള്ളാന്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം ന്യായീകരിച്ചു.
തുടർന്നാണ് കോടതി കടുത്ത വിമർശനത്തിലേക്ക് കടന്നത്. കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി.നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ട്.
ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി ഓർമ്മിപ്പിച്ചു. വിമർശനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. വായ്പ എഴുതിത്തള്ളാന്‍ അധികാരമില്ലെന്ന് പറയുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. എന്നാൽ ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.
എന്നാൽ രാജ്യത്ത് ഒരു നിയമമുണ്ടെന്നും വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകുമെന്നും കോടതി ഒരിക്കൽ കൂടി കേന്ദ്ര സർക്കാരിനെ ഒർമ്മിപ്പിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ കേന്ദ്ര സര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടി വരുമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.