ഫോട്ടോഷൂട്ടിനിടെ നവവരനെ ഭാര്യ കൃഷ്ണനദിയിലേക്ക് തള്ളിയിട്ടു. മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ നിന്നാണ് യുവതി ഭര്‍ത്താവിനെ തളളിയിട്ടത്. അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്ന് യുവതി ഓടിക്കൂടിയവരോട് പറഞ്ഞത്.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനപ്പൂർവം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.
പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ച് കയറുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തി. മുകളിലേക്ക് കയറിയ ശേഷം യുവാവ് തന്നെയാണ് ഭാര്യ തന്നെ തളളിയിടുകയായിരുന്നുവെന്ന് ആരോപിച്ചത്. എന്നാല്‍ ഭാര്യ കുറ്റം നിഷേധിച്ചു.