കാസർകോട്ടെ മുഹമ്മദ് മുസ്ത്ഫ (43) നെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുതിർന്ന സ്ത്രീകളെയാണ് പരിചയം നടിച്ച് തട്ടിപ്പിനടത്തിവന്നത്. നിരവധി തട്ടിപ്പുകേസുകളാണ് ഇയാൾക്കെതിരെയുള്ളത്. പരിചയം നടിച്ച് പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വായ്പ സംഘടിപ്പിച്ചു തരാമെന്നും മറ്റും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി.
വഴിയോര കച്ചവടക്കാരനെന്ന വ്യാജേന റോഡരികിൽ താവളമാക്കുന്ന മുസ്ത്ഫ പ്രായമായ കാൽനട യാത്രക്കാരികളെയാണ് വല വീശിപ്പിടിക്കുന്നത്. 55 കാരിയായ എറണാകുളം സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയ കേസിലാണ് ഇപ്പോൾ പിടി വീണത്.
ഇക്കഴിഞ്ഞ ജൂൺ 15-ന് പത്മ തിയേറ്ററിന് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന പരാതിക്കാരിയെ മുസ്ത്ഫ പരിചയം നടിച്ചു വശത്താക്കി. ഇവരുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാണെന്നാണ് അറിയിച്ചത്. കോവിഡിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വായ്പ നൽകുന്നുണ്ടെന്നും അവസാന ദിവസമാണെന്നും പറഞ്ഞ് പരാതിക്കാരിയെ ഹൈകോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് വിളിച്ചുക്കൊണ്ടുപോയി.
സ്വർണമാല അണിഞ്ഞ് വായ്പ വാങ്ങാൻ പോയാൽ കിട്ടില്ലെന്നും ഇത് ഊരി നൽകാനും ആവശ്യപ്പെട്ടു. മാല കൈക്കലാക്കിയതോടെ ബാങ്ക് ആണെന്നുപറഞ്ഞ് ഒരു സ്ഥാപനത്തിലേക്ക് പരാതിക്കാരിയെ കയറ്റിവിട്ട് മുസ്ത്ഫ സമർഥമായി സ്ഥലം വിടുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ സ്ത്രീ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസ് അറിഞ്ഞപ്പോൾത്തന്നെ, പ്രതി മുസ്ത്ഫയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന മുസ്ത്ഫ പെരുമ്പാവൂരിലെ ലോഡ്ജിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്.
തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തൃശൂർ, മംഗളുറു എന്നിവിടങ്ങളിലടക്കം പലയിടത്തും മുസ്ത്ഫയ്ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
അതിനിടെ ജൂൺ 19-ന് പെൻഷൻ വാങ്ങാൻ ട്രഷറിയിൽ വന്ന 70 വയസുള്ള എറണാകുളത്തെ മറ്റൊരു സ്ത്രീയെയും തട്ടിപ്പിനിരയാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിനടുത്താണ് താമസിക്കുന്നതെന്നു പറഞ്ഞ് വിശ്വസിപ്പിച്ച മുസ്ത്ഫ പെൻഷൻ തുകയായ 17,500 രൂപ കൈക്കലാക്കിയാണ് മുങ്ങിയതെന്നാണ് പരാതി. ബന്ധു ആശുപത്രിയിലുണ്ടെന്ന് പറഞ്ഞായിരുന്നു പണം വാങ്ങി മുങ്ങിയത്.