തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൻ്റെ നിര്‍മാണം തടയണമെന്ന പൊതുതാൽപര്യ ഹർജി ഹൈകോടതി തള്ളി. രേഖകളെല്ലാം പരിശോധിച്ചാണ് നിർമാണത്തിന് അനുമതി നല്‍കിയതെന്നാണ് ബോധ്യമാകുന്നതെന്നും തീരപരിപാലന ചട്ടം ലംഘിച്ചെന്ന ഹരജിക്കാരൻ്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയാണ് കൊല്ലം സ്വദേശി കെ.എം. സലീം നൽകിയ ഹർജി ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിർമാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് (എസ്.ഇ.ഐ.എ.എ) അധികാരമില്ലെന്നിരിക്കെ 2.32 ലക്ഷം ചതുരശ്ര മീറ്റർ നിർമാണത്തിന് അനുമതി നല്‍കിയത് തെറ്റാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ, എല്ലാ രേഖകളും പരിശോധിച്ചാണ് അനുമതി നൽകിയതെന്ന് കേരള തീരപരിപാലന അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
