കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ സംസ്ഥാനത്ത് പാലിക്കേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിൽ പറയുന്നു. കാറ്റഗറി തിരിച്ചുള്ള മാർഗ നിർദേശങ്ങളും ഉത്തരവിലുണ്ട്. ഇന്നത്തെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ നിലവിൽ ഇല്ല.
മാർഗനിർദേശങ്ങൾ
ദീർഘദൂര ബസ്, ട്രെയിൻ, വ്യോമ സർവീസുകൾ അനുവദിക്കും.
വിനോദ സഞ്ചാര ആവശ്യത്തിനായി ഞായറാഴ്ച ദിവസത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് താമസരേഖകൾ ഉണ്ടെങ്കിൽ ഹോട്ടൽ/ റിസോർട്ട് എന്നിവിടങ്ങളിലേക്ക് കാറുകളിലും ടാക്സികളിലും യാത്ര അനുവദിക്കും.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ/സ്റ്റോപ്/സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് പൊതുഗതാഗതം, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ചരക്ക് വാഹനങ്ങൾ എന്നിവ സർവീസ് നടത്താൻ അനുവദിക്കും. കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രരേഖകളോ ടിക്കറ്റോ യാത്രക്കാരുടെ കൈവശമുണ്ടെങ്കിൽ മാത്രമേ യാത്ര അനുവദിക്കൂ.
റെസ്റ്റോറന്‍റുകൾ, ബേക്കറികൾ എന്നിവക്ക് നേരിട്ടോ അല്ലെങ്കിൽ ഹോം ഡെലിവറി വഴിയോ സാധനങ്ങൾ വിൽക്കുന്നതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഒമ്പത് വരെ പ്രവർത്തിക്കാം.
ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രോഗം പകരാതിരിക്കാൻ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം. എന്നാൽ, കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല.
ബീച്ചുകൾ, തീം പാർക്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാർഗനിർദേശം പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കണം.
അത്യാവശ്യ അറ്റകുറ്റപണികൾക്കായി വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാൻ അനുവദിക്കും.
Tags:
Latest News
