സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങുന്നതിന് മന്ത്രിസഭായോഗത്തിൽ നിർദേശം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
കൊവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ വിലയിരുത്തിയിരുന്നത്. മൂന്നാം തരംഗ ഭീഷണിയെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ ജില്ലയുടെ ചുമതലയുളള മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ ജില്ലകളിൽ കർശന നിയന്ത്രണമേർപ്പെടുത്താനും നിർദേശമുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. തിയറ്റർ, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളിൽ ഓൺലൈൻ ആരാധന മാത്രം അനുവദിക്കുന്നതിനും തീരുമാനമായി. അതേസമയം, ലോകായുക്താ വിവാദം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍,
തസ്തിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒന്‍പത് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂര്‍, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലാണിത്.
ശമ്പളപരിഷ്‌ക്കരണം
കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്ക് ഏഴാം യു. ജി. സി ശമ്പളപരിഷ്‌ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍ നിയമസഭാംഗം കെ. കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീ. ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജിയില്‍ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ച നടപടി സാധൂകരിച്ചു.
