താമരശ്ശേരി :ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്ക്ക് കൊക്കിൽ കുടുങ്ങി ദുരിതത്തിലായ "കൊറ്റിയെ'' ഹോട്ടലുടമ രക്ഷപ്പെടുത്തിയ വാർത്ത ഇന്നലെയാണ് ടി ന്യൂസ് പുറത്ത് വിട്ടത്.നാലു ദിവസത്തോളം പക്ഷിയുടെ അവസ്ഥ നേരിൽക്കണ്ട അമ്പായത്തോട്ടിലെ ഹോട്ടൽ ഉടമയായ ആലിയും, ഭാര്യയും ചേർന്ന് കെണി വെച്ച് പിടിച്ചാണ് കൊറ്റിയുടെ കൊക്കിൽ കുടുങ്ങിയ മാസ്ക് നീക്കം ചെയ്തതത്.
ഏതാണ്ട് ഇതിനു സമാനമായ വാർത്ത തന്നെയാണ് ഏതാനും മാസം മൻപ് ഇംഗ്ലണ്ടിൽ നിന്നും റിപ്പോർട്ട് ചെയ്തത്.
മാസ്ക് ധരിക്കാതെ ആരും ഇപ്പോൾ പുറത്തിറങ്ങാറില്ല. എന്നാൽ ഒരിക്കൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന തരം മാസ്ക്കുകളാണെങ്കിൽ അത് എങ്ങനെയാണ് വൃത്തിയായി ഡിസ്പോസ് ചെയ്യേണ്ടതെന്ന കാര്യം പലർക്കും അറിയില്ല. അതിനാൽ തന്നെ പലയിടങ്ങളിലും ഡിസ്പോസബിൾ മാസ്ക്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതും ഇപ്പോൾ പതിവാണ്. മാസ്ക് ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്
രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് ആരോഗ്യവിദഗ്ധർ ഇക്കാര്യം പറഞ്ഞിരുന്നത്. എങ്കിൽ ഇപ്പോൾ ഇതിലെ മറ്റൊരു അപകടം കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സമകാലിക സംഭവങ്ങൾ. ആരോ ഉപേക്ഷിച്ചു പോയ ഡിസ്പോസബിൾ മാസ്ക് കാലുകളിൽ കുരുങ്ങിയതിന് പിന്നാലെ ഒരാഴ്ചയോളം ദുരിതമനുഭവിച്ച ഒരു പക്ഷിയുടെ കഥയാണ് ഇംഗ്ലണ്ടിലെ എസക്സിൽ നിന്ന് നേരത്തെ പുറത്തുവന്നത്. അവശനിലയിലായാണ് ഒരു പക്ഷിയെ റോഡരികിൽ കാണാൻ തുടങ്ങിയത്.
സമീപത്തുള്ള ഒരു കാർ ഷോറൂമിലെ ജീവനക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. അടുത്തുവന്ന് നോക്കിയപ്പോഴാണ് പക്ഷിയുടെ കാലിൽ മാസ്ക് കുരുങ്ങിക്കിടക്കുന്നതായി അവർ കണ്ടത്.
ഉടനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പേടിച്ചുപോയ പക്ഷി പറന്നു പോയി. പിന്നീട് അടുത്ത ദിവസങ്ങളിൽ അവർ പക്ഷിയെ അതേ സ്ഥലത്ത് കണ്ടു ഒടുവിൽ പിടികൂടി പക്ഷിയെ മൃഗാശുപത്രിയിലാക്കി. അവിടെ വച്ചാണ് പക്ഷിയുടെ കാലിലെ മാസ്ക് വെട്ടിമാറ്റിയത്, കാലിൽ വീക്കവും നീരും വന്നിരുന്നു.
ഇതെ തുടർന്ന് പറക്കാൻ പോലുമാകാത്ത നിലയിലേക്ക് പക്ഷിയെത്തിയത്. പിന്നീട് ഭേദമായപ്പോൾ പക്ഷിയെ തുറന്നുവിടുകയും ചെയ്തു.
നമ്മുടെ കാഴ്ചയുടെ പരിധികൾക്കപ്പുറം അപകടത്തിലാകുന്ന ജീവികളെ രക്ഷപ്പെടുത്താൻ നമുക്ക് അവസരം ലഭിച്ചേക്കില്ലെന്നും അക്കാര്യം എപ്പോഴും ഓർമ വേണമെന്നുമാണ് ഇത്തരം സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നത്.
Tags:
Latest News
