മുക്കം: കൊടിയത്തൂരിൽ മുസ്ലീം ലീഗ് നേതാവിൻ്റെ വീട്ടിൽ ആക്രമണം. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ എൻ.കെ അഷ്റഫിൻ്റെ വീട്ടിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്.
വീട്ടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഗ്ലാസ് അടിച്ചു തകർത്തു. തൊട്ടടുത്ത് നിർത്തിയിട്ട ബുള്ളറ്റ് കത്തിക്കാനും ശ്രമം നടന്നു.
ബുള്ളറ്റിൻ്റെ സീറ്റിൽ മണ്ണണ്ണയിൽ മുക്കിയ പ്ലാസ്റ്റിക് കയറിൽ തീ കൊളുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ 4.30 ഓടെ ഉണർന്ന അഷ്റഫ് കാറിൻ്റെ ചില്ല് തകർക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ആരെയും കാണാനായില്ല. വീടിൻ്റെ മുൻവശത്തെ ബൾബ് അക്രമി ഊരിമാറ്റുകയും ചെയ്തിരുന്നു.
വളരെ പെട്ടന്ന് തീ അണക്കാനായതിനാൽ വൻ അപകടമൊഴിവായതായി അഷ്റഫ് പറഞ്ഞു. പോർച്ചിന് ചുറ്റും കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിലും മണ്ണണ്ണ ഒഴിച്ച നിലയിലായിരുന്നു.പ്രദേശത്ത് മനപൂർവം സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായും ശക്തമായ നടപടി സ്വീകരിക്കണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.വി അബ്ദുറഹിമാൻ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ സി.എ മുഹമ്മദ്, കെ.പി അബ്ദുറഹിമാൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു