താമരശ്ശേരി: താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാൻ്റിനു സമീപം വാടകക്ക് താമസിക്കുന്ന ജാർഘണ്ട് സ്വദേശികളായ അബ്രീസ് ആലം, അബ്ദുൽ ഗഫഫാർ എന്നിവരുടെ ഫോണും പണവുമാണ് കവർന്നത്.
ഇന്നു രാവിലെ 7.30 ഓടെ കാരാടിയിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്ത് എത്തിയ മാന്യമായ വസ്ത്രം ധരിച്ച യുവാവ് തൻ്റെ വീട്ടിൽ പണിയുണ്ട് എന്ന് പറഞ്ഞാണ് രണ്ടു പേരെ കൊണ്ടുപോയത്.
താമരശ്ശേരി -കാരാടി കുടുക്കിൽ ഉമ്മരം റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിയ ശേഷം മുറ്റം പുല്ലു പറിച്ച് വൃത്തിയാക്കാൻ ഏൽപ്പിച്ചു.ഈ സമയം വീടിൻ്റെ മുൻഭാഗത്തെ റോഡിലേക്കുള്ള ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.
വീടിൻ്റെ ഒരു വശത്തെ ഉയരമില്ലാത്ത മതിൽ ചാടിയാണ് യുവാവും, തൊഴിലാളികളും വീടിൻ്റെ മുറ്റത്ത് പ്രവേശിച്ചത്.
ഗെയ്റ്റിൻ്റെ താക്കോൽ വീട്ടിൽ വെച്ച് മറന്നതാണ് എന്ന് പറഞ്ഞ് യുവാവ് തൊഴിലാളികളെ വിശ്വസിപ്പിച്ചു.
തൊഴിലാളികൾ വീടിൻ്റെ പിൻഭാഗത്തോട് ചേർന്ന ഷെഡിൽ തങ്ങളുടെ ഫോണുകളും, വസ്ത്രവും സൂക്ഷിച്ചു.തുടർന്ന് ജോലി തുടരുന്ന അവസരത്തിലാണ് യുവാവ് ഇവരുടെ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന പണവുമായി പിൻഭാഗത്തു കൂടെ കടന്നു കളഞ്ഞത്.
ജോലിക്കാർ 10.30 ഓടെ ചായ കുടിക്കാനായി പോകാൻ ഷർട്ട് എടുത്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഏറെക്കാലമായി അൾതാമസമില്ലാത്ത വീടാണ് ഇത്.വീട്ടുടമസ്ഥർ ആരേയും ജോലിക്കായി ഏൽപ്പിച്ചിട്ടുമല്ല, ജോലിക്കാരെ വിളിച്ചു കൊണ്ടുപോയ യുവാവ് നടന്നാണ് പോയത്.
താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് തൊഴിലാളികൾ.
