താമരശ്ശേരി: പള്ളിയിലെ തർക്കവുമായി ബന്ധപ്പെട്ട കാരണത്താൽ അയൽവാസികളെ പട്ടികവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു എന്ന കേസിലെ പ്രതിയെ കുറ്റക്കാരൻ അല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു
ചമൽ ചുണ്ടൻകുഴി മുകായിക്കൽ ഹംസ, ചുണ്ടൻകുഴി കണ്ടൻ കുന്നുമ്മൽ പി.വി കോയ മകൻ അബ്ദുൽ റഹീം എന്നിവരെ അടിച്ചു പരിക്കേൽപ്പിച്ചു എന്ന കേസിലെ പ്രതിയായ ചമൽ കണ്ടൻ കുന്നുമ്മൽ ഹൈദരലിയെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്.
2019 മാർച്ച് 4 ന് ആണ് കേസിനാസ്പദമായ സംഭവം. ഹംസ തൻറെ വീടിനു മുൻവശം അബ്ദുൽ റഹീമുമായി സംസാരിച്ചു നിൽക്കുമ്പോൾ അതുവഴി വന്ന പ്രതി പട്ടിക വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു എന്ന് ആരോപിച്ചാണ് താമരശ്ശേരി പോലീസ് കേസ് ചാർജ് ചെയ്തത്. ചമൽ ജുമാ മസ്ജിദ് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രതിയുമായി ഉണ്ടായ വാക്ക് തർക്കമാണ് സംഭവത്തിന് കാരണമെന്ന് പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. പരിക്കേറ്റവർ ഉൾപ്പെടെ 9 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കുകയും 6 രേഖകളും പട്ടികവടിയും തെളിവിലേക്കായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാൽ പ്രോസിക്യൂഷൻ വിവരിച്ച സംഗതികൾ സത്യമല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷൻ കേസ് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും, പ്രതിക്കെതിരെ കളവായ കേസ് കെട്ടിച്ചമക്കാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് കെ.പി ഫിലിപ്പ് കോടതിയിൽ ഹാജരായി
