Trending

വയനാട് ഉരുൾപൊട്ടൽ മരണം 70 കടന്നു .





വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 70 കടന്നു. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവിൽ 39 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. 73 പേര്‍ വിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നുണ്ട്.

മരിച്ചവരിൽ 18 പേരെ തിരിച്ചറിഞ്ഞു. 35 മൃതദേഹങ്ങള്‍ മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിൽ 16 പുരുഷന്മാരും 19 സ്ത്രീകളും ഉൾപ്പെടും. 11 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും വിംസ് ആശുപത്രിയില്‍ 8 മൃതദേഹങ്ങളും
സൂക്ഷിച്ചിട്ടുണ്ട്. റംലത്ത് (53), അഷ്റഫ് (49), ലെനിൻ, കുഞ്ഞി മൊയ്തീൻ (55), ലീല, റെജിന, വിജീഷ്, സുമേഷ്, ശ്രേയ (19) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി


രക്ഷാപ്രവർത്തനത്തിന് സൈനികരും


ഡി.എസ്.സി.സിയില്‍ നിന്ന് 2 ഗ്രൂപ്പുകളായി 200 സൈനികര്‍ രക്ഷ ദൗത്യത്തിനും ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഏഴിമലയില്‍ നിന്ന് നാവിക സേനയുടെ 30 അംഗ റിവര്‍ ക്രോസിംഗ് സംഘമാണ് എത്തുക. തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു. ഒപ്പം കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്.



ചൂരല്‍മല പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് മുണ്ടക്കൈ


കനത്ത മഴയില്‍ ചൂരല്‍മല പാലം ഒലിച്ചുപോയി. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തകർക്ക് പോലും മുണ്ടക്കൈയിലേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ മേപ്പാടി, മുട്ടില്‍ മേപ്പാടി റോഡും ബ്ലോക്കാണ്. കൽപ്പറ്റ ടൗണിലും വെള്ളം കയറി. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നിലവിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരടങ്ങുന്ന 250 അംഗ ടീമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.  എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.



ചൂരൽമലയിൽ വേണ്ടത് കൂട്ടായ രക്ഷാപ്രവർത്തനം


ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി തിരുവനന്തപുരത്ത് നിന്ന് സൈന്യം പുറപ്പെട്ടു. 43 അംഗ സംഘമാണ് പുറപ്പെട്ടത്. മെഡിക്കൽ ഓഫീസറും സംഘത്തിൽ ഉണ്ടാവും. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പും വയനാട്ടിലേക്ക് പുറപ്പെട്ടു. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് ഇവരെത്തുന്നത്. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

കേരള പൊലീസും അഗ്നിരക്ഷാ സേനയും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 



ചൂരൽമലയിൽ നിന്നുള്ളവരെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത് കല്പറ്റ എസ്.കെ.ജെ സ്കൂളിൽ എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായമാണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.


മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം


മന്ത്രിമാരായ .കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, റവന്യു മന്ത്രി കെ. രാജൻ, മുഹമ്മദ് റിയാസ്, ഒ. ആർ കേളു എന്നിവരും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും. തിരുവനന്തപുരത്തു നിന്ന് പ്രത്യേക വിമാനത്തിലാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തുക. വയനാട് ഉരുൾപ്പൊട്ടൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  സാധ്യമായതെല്ലാം ചെയ്യും.  സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവരാണ് വിമാനമാർഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു. 



ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


ഡെപ്യൂട്ടി കളക്ടര്‍ - 8547616025

തഹസില്‍ദാര്‍ (വൈത്തിരി) - 8547616601

കല്‍പ്പറ്റ ജോയിന്‍റ് ബിഡിഒ ഓഫീസ് - 9961289892

അസിസ്റ്റന്‍റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093

അഗ്നിശമന സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688


ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം - 9656938689, 8086010833


Post a Comment

Previous Post Next Post