കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ എൽസിയുടെ മക്കളായ ആൽഫ്രെഡ് മാർട്ടിനും എംലിന മരിയ മാർട്ടിനുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് അത്തിക്കോടിൽ മാരുതി 800 പൊട്ടിത്തെറിച്ചത്.
അത്തിക്കോട് സ്വദേശി എൽസി മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. കാറിലെ ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
എൽസിക്കും 6 വയസുകാരൻ മകൻ ആൽഫ്രഡിനും 4 വയസുകാരി മകൾ എംലിനക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. അലീനക്ക് 60 ശതമാനവും ആൽഫ്രെഡിന് 75 ശതമാനവും പൊള്ളലേറ്റിരുന്നു. ഉച്ചക്ക് രണ്ടരയോടെ എംലിനയുടെ മരണവും 3.15 ഓടെ ആൽഫ്രെഡിന്റെ മരണവും സ്ഥിരീകരിച്ചു. 45 ശതമാനം പൊള്ളലേറ്റ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. മൂത്ത മകൾ അലീന അപകടനില തരണം ചെയ്തു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. രണ്ട് കുട്ടികൾക്കും 40 ശതമാനത്തിലേറെ പൊള്ളൽ ഉണ്ടെന്ന് നഴ്സ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എൽസി. ജോലി കഴിഞ്ഞു കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോകാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 55 ദിവസങ്ങൾക്ക് മുമ്പാണ് എൽസി മാർട്ടിൻ്റെ ഭർത്താവ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് എൽസിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രതിസന്ധികളെ മറികടന്ന് ജോലിക്ക് പോയി തുടങ്ങിയതിന് പിന്നാലെയാണ് ദാരുണമായ അപകടം ഉണ്ടായത്.