പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ഉത്തരവ് പ്രസ്താവിച്ചത്. 1978-ല്‍ ബിഎ പ്രോഗ്രാം പാസായ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച സിഐസിയുടെ ഉത്തരവിനെതിരെ 2017-ല്‍ ദില്ലി സര്‍വകലാശാല ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായി എന്നാണ് ബിജെപി പറയുന്നത്.
വിദ്യാർത്ഥികളുടെ ബിരുദങ്ങളുടെയും മാർക്ക് ഷീറ്റുകളുടെയും വിശദാംശങ്ങൾ “വിശ്വാസ്യത”യുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അവ വ്യക്തിഗത വിവരങ്ങളാണെന്നും സർവകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് മോദിക്ക് ബിഎ ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും നൽകിയതായായുമാണ് ബിജെപിയുടെ വാദം.