പൂവിളികളുമായി നാടുണർന്നു, ഇന്ന് അത്തം. തിരുവോണംവരെ നാടൻ പൂക്കൾ കളങ്ങൾ നിറച്ചിരുന്ന കാലം പോയ്‌മറഞ്ഞെങ്കിലും പൂക്കളമില്ലാത്ത ഓണത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും അരളിയും പലതരം റോസാപ്പൂക്കളുമാണ് പൂക്കളങ്ങളെ ഇന്ന് വർണാഭമാക്കുന്നത്. ഓണക്കാലമായതോടെ പൂവിപണികൾ സജീവമായി. കോടികളുടെ വിൽപ്പനയാണ് ഓരോ ഓണക്കാലവും വിപണിക്ക് സമ്മാനിക്കുന്നത്. അത്തത്തിന് മുന്നോടിയായി നേരത്തെ തന്നെ വിപണിയിൽ ഓണത്തിനുള്ള പൂക്കൾ എത്തിത്തുടങ്ങി. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ മുറുകുന്നതിനനുസരിച്ച് കച്ചവടമുയരും. വിപണിയിൽ റെഡിമെയ്‌ഡ് പൂക്കളവും കിട്ടാനുണ്ട്. ഹുസൂർ, ബംഗളൂരു, ഗുണ്ടൽപേട്ട് കോയമ്പത്തൂർ, കമ്പം, തേനി, ശങ്കരംകോവിൽ, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലെ മാർക്കറ്റിലേക്ക് പ്രധാനമായും പൂക്കളെത്തിക്കുന്നത്. പ്രാദേശികമായി പൂകൃഷി വ്യാപിച്ചതോടെ ചിലയിടങ്ങളിൽ ഫ്രഷ് പൂക്കളും ലഭിക്കുന്നുണ്ട്.
ഇന്നത്തെ വിലയനുസരിച്ച് ചെണ്ട മല്ലി ഓറഞ്ച് 150 കിലോക്ക് രൂപ, ചെണ്ട മല്ലി മഞ്ഞ 200 രൂപ, ഡാലിയ 300, അരളി 300 രൂപ, റോസ് 300 രൂപ, വെള്ള ജമന്തി 500 രൂപ, വാടാമല്ലി 400 എന്നിങ്ങനെയാണ്. കൂടുതൽ സ്റ്റോക്ക് എത്തുംമ്പോൾ വിലയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. താമരശ്ശേരിയിൽ ഓണം പ്രമാണിച്ച് ആറോളം പൂക്കടകൾ ഇതിനകം തുറന്നു കഴിഞ്ഞു. ചില കടകളിൽ വിലകൾക്ക് നേരിയ വ്യത്യാസമുണ്ട്.