കോഴിക്കോട് : ഉടുതുണിയും ഭക്ഷണവുമില്ലാതെ വയോധികയെ മൂന്ന് മക്കൾ ചേർന്ന് വീട്ടിൽ ഉപേക്ഷിച്ച സാഹചര്യത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അധികൃതർക്ക് നിർദ്ദേശം നൽകി.
താമരശേരി ഡി.വൈ.എസ്.പിക്കും വിമൺ ആന്റ് ചൈൽഡ് ജില്ലാ ഓഫീസർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നവംബർ 25 ന് കോഴിക്കോട് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
താമരശേരി ഈങ്ങപ്പുഴ പൊറ്റയിൽകുന്ന് ഉന്നതിയിൽ താമസിക്കുന്ന ഖദീജയെ അഭയകേന്ദ്രത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ അമ്മയെ അഭയകേന്ദ്രത്തിലാക്കാൻ മക്കൾ സമ്മതിക്കുന്നില്ല. പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ അമ്മയ്ക്ക് കഴിയാറില്ല. ഇടക്ക് ഇളയ മകളും, വല്ലപ്പോഴും അയൽക്കാരുമാണ് ഭക്ഷണം നൽകുന്നതെന്നും പറയുന്നു. ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.