കോഴിക്കോട് പയ്യോളിയിൽ പന്ത്രണ്ട് വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ കുട്ടിയുടെ മാതാവ് പൊലീസ് പിടിയിൽ. കുട്ടിയെ ഉപദ്രവിച്ച മാതാവിൻ്റെ സുഹൃത്തും പ്രമുഖ വ്യവസായിയും, വടകര സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ്, തന്റെ പെൺ സുഹൃത്തായ മാതാവിന്റെ സഹായത്തോടെ 12 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് കേസ്.
രാവിലെ കോഴിക്കോട് സിറ്റി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ യുവതിയെ പിന്നീട് പയ്യോളി പൊലീസിന് കൈമാറി. പീഡനവിവരം പുറത്തറിഞ്ഞതിനെ തുടർന്ന് റഫീഖ് വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പിടികൂടിയ മാതാവിനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.
സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷത്തോളം പെൺകുട്ടി പീഡനത്തിനിരയായെന്നാണ് ഞെട്ടിക്കുന്ന വിവരം. വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ഈ മാസം 17ന് കേസ് പയ്യോളി പൊലീസിന് കേസ് കൈമാറി. ഇതേ തുടർന്ന്, വ്യവസായ പ്രമുഖൻ റഫീഖും പെൺകുട്ടിയുടെ മാതാവും ഒളിവിലായിരുന്നു. ഇതിനിടയിലാണ് മാതാവ് പോലീസിൽ കീഴടങ്ങിയത്