ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച ഷിംജിതയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് വടകര സ്വദേശിനിയും മുസ്ലിം ലീഗ് നേതാവും ആയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വടകരയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ മുൻ ലീഗ് പഞ്ചായത്ത് അംഗമായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുള്ളില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപക് ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള ഷിംജിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദീപക്കിന്റെ അച്ഛൻ, അമ്മ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും മൊഴിയെടുത്തു.