കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിന് നേരെ ആക്രമണം അഴിച്ചുവിട്ട് കെഎസ്‍യു ഗുണ്ടകൾ. ആക്രമണത്തിൽ വീണാ ജോർജിന്‍റെ കഴുത്തിനും കൈയിലും പരുക്കേറ്റിട്ടുണ്ട്. പരുക്കിനെ തുടർന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധത്തിന്‍റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്‍യു ഗുണ്ടകൾ ഇരച്ചെത്തിയത്. തുടർന്ന് യാത്ര റദ്ദാക്കിയിട്ടുണ്ട്. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിലൂടെ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല – ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.