താമരശ്ശേരി:
റീ ടാറിംങ്ങ് നടത്തി മണിക്കൂറുകൾക്കകം തകർന്ന കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ റോഡിൽ വീണ്ടും ടാറിംങ്ങ് ആരംഭിച്ചു. KSTP അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ, അസി.എഞ്ചിനിയർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പ്രവൃത്തി നടക്കുന്നത്.
228 കോടി രൂപ ചിലവഴിച്ച് നവീകരിച്ച റോഡ് പണി പൂർത്തീകരിച്ച് ഒരു വർഷത്തിനകം തന്നെ തകർന്നു പോയത് ഏറെ പരാതികൾക്ക് ഇടയാക്കിയിരുന്നു. റോഡ് താഴ്ന്ന് പോയതു കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാവുകയും നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് റോഡിൻ്റെ അപകടാവസ്ഥക്ക് അടിയന്തിര പരിഹാരം കണ്ട് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ റീടാറിംങ്ങാണ് മണിക്കൂറുകൾക്കകം തകർന്നത്.സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉടൻ ഇടപെടൽ നടത്തിയിരുന്നു.ഇതിൻ്റെ ഭാഗമായാണ് ഇന്ന് വീണ്ടും ടാറിംങ് നടത്തുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ ശ്രീ ധന്യ എന്ന കരാർ കമ്പനിയാണ് റോഡ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്.