ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷ്മ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് വോട്ടെണ്ണും.തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന് ഒറ്റത്തവണയായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണും.
അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതിൽ കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ - 1.31 കോടി, സ്ത്രീകൾ - 1.38 കോടി, ട്രാൻസ്ജെൻഡർ - 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകൾ രണ്ടു തവണ എണ്ണും. ബിഎൽഒ മാരുടെ ഉൾപ്പടെ പ്രതിഫലം വർധിപ്പിച്ചു.
തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം, സ്ഥാനാർഥികൾക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയ്ക്കുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനൽ പ്രഖ്യാപിച്ചു.