താമരശ്ശേരി:
കോഴിക്കോട് വെള്ളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ബിരിയാണി പോട്ട് എന്ന ഹോട്ടലിലെ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും ഇന്ന് പുലർച്ചെ 4 മണിയോടെ മൊബൈൽ ഫോണുകളും 15000 രൂപയും കവർന്ന് സ്ഥലം വിട്ട ആസാം സ്വദേശി കബീർ ഹുസൈൻ എന്ന യുവാവിനെ കട ഉടമയായ മായനാട് സ്വദേശി ഷബീറും തൊഴിലാളികളും ചേർന്ന് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മുൻവശത്തെ ബസ് സ്റ്റോപ്പിൽ വെച്ച് പിടികൂടി.
മോഷണം സംബന്ധിച്ച് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയപ്പോൾ ഫോൺ താമരശ്ശേരിക്ക് സമീപം പൂനൂർ
മസ്ജിദിന് സമീപത്തെ കെട്ടിടത്തിലാണെന്ന് വിവരം ലഭിച്ചു. എന്നാൽ കാറിൽ ഇവിടെയെത്തി തിരഞ്ഞപ്പോൾ മോഷ്ടാ വിനെ കണ്ടെത്താനായില്ല. തുടർന്ന് വീണ്ടും പോലീസ് ലൈവ് ലൊക്കേഷൻ കൈമാറി. ഇതു പ്രകാരം ഇയാൾ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഉണ്ടെന്ന് മനസ്സിലാക്കി.പ്രതിയെ കണ്ടെത്തുന്ന സമയത്ത് 10,000 രൂപ വീതം നൽകിയാൽ ഫോൺ തിരികെ എത്തിക്കാം എന്ന് പറഞ്ഞ് കടയുടമയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോഷ്ടിച്ച ഫോണിലെ ഗൂഗിൾ പേയിൽ ഉണ്ടായിരുന്ന തുക പൂർണമായും മറ്റൊരു നമ്പറിലേക്ക് അയച്ച് ഹിസ്റ്ററി ക്ലിയർ ചെയ്തിരുന്നു. നാട്ടുകാരും, ഹോട്ടൽ ഉടമയും ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ താമരശ്ശേരി പോലീസിന് കൈമാറി.