കോഴിക്കോട് നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെയാണ് 108.28 ഗ്രാം എം.ഡി.എം.എയുമായി ചേവായൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇരിങ്ങാടം പള്ളിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചായിരുന്നു ഈ മിന്നൽ പരിശോധന.
ബേപ്പൂർ സ്വദേശി അമൽ കുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (25), പേരാമ്പ്ര സ്വദേശിനി കാമ്യക റീജു (21) എന്നിവരാണ് പോലീസിന്റെ വലയിലായത്. പോലീസിന്റെ കണ്ണുവെട്ടിക്കാൻ അതീവ തന്ത്രപരമായ നീക്കങ്ങളാണ് ഇവർ നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ യുവതിയുടെ പേരിൽ ലോഡ്ജ് മുറികൾ വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചായിരുന്നു നഗരത്തിലെ യുവാക്കൾക്കായി ഇവർ ലഹരി വിൽപന നടത്തിയിരുന്നത്.
പിടിയിലായ അമൽ കുമാർ നേരത്തെയും ലഹരിക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധനാണ്. ഇയാൾ ഏറെ നാളായി ഡാൻസാഫിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജോൺസൺ എ.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഴുതടച്ച നീക്കത്തിലൂടെ പ്രതികളെ കുടുക്കിയത്. വരും ദിവസങ്ങളിലും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.